കൊച്ചി വൈപ്പിനിൽ പൊറോട്ടയ്ക്കൊപ്പം നൽകുന്ന ഗ്രേവിയെച്ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചു. എടവനക്കാട് സ്വദേശിയായ സുബൈറിന്റെ ഹോട്ടലിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. പൊറോട്ട വാങ്ങാനെത്തിയ ഇതേ നാട്ടുകാരനായ ജിബിൻ, ഗ്രേവി സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഗ്രേവിക്ക് 20 രൂപ അധികം നൽകണമെന്ന് സുബൈറിന്റെ ഭാര്യ പറഞ്ഞതോടെ ജിബിൻ പ്രകോപിതനാവുകയായിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സുബൈറിന്റെ ഭാര്യയെ മർദ്ദിക്കാൻ ശ്രമിച്ച ജിബിനെ സുബൈർ തടഞ്ഞു. ഇതോടെ ജിബിൻ സുബൈറിന്റെ കൈപിടിച്ചു തിരിക്കുകയും നെറ്റിയിൽ ഏതൊ വസ്തു ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ സുബൈറിന്റെ നെറ്റിയിൽ രണ്ട് തുന്നലുകൾ ഇടേണ്ടി വന്നു. സംഭവത്തിൽ ദമ്പതികളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകാൻ ഹോട്ടലുടമയ്ക്ക് ബാധ്യതയില്ലെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നേരത്തെ തന്നെ ഉത്തരവിട്ടിട്ടുള്ളതാണ്.



