ലൈംഗിക ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത ബിജെപി മുൻ സ്ഥാനാർത്ഥിയും ഇൻഫ്ലുവൻസറുമായ അജയ് ഉണ്ണിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നു. തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി, സ്ത്രീകൾ അനാവശ്യമായി നാണംകെടുത്താൻ ശ്രമിച്ചാൽ അവരെ നേരിട്ട് ചെന്ന് ബലാത്സംഗം ചെയ്ത ശേഷം മരിക്കണമെന്നാണ് വീഡിയോയിലൂടെ പറഞ്ഞത്.
കുറ്റം ചെയ്യാതെ ഭീരുവിനെപ്പോലെ മരിക്കുന്നതിനേക്കാൾ നല്ലത് ഇതാണെന്നും, ഇത്തരം വീഡിയോകൾ ചെയ്യുന്നവരെ ബലാത്സംഗം ചെയ്ത് ജയിലിൽ പോയാൽ അവിടെ പണി ചെയ്ത് പണം സമ്പാദിക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. മുൻപ് തൊടുപുഴ നഗരസഭയിലേക്ക് മത്സരിച്ചിട്ടുള്ള അജയ് ഉണ്ണി സ്ഥിരമായി ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ നടത്താറുണ്ടെന്നും ആരോപണമുണ്ട്.
അതേസമയം, ദീപക്കിന്റെ മരണത്തിന് കാരണമായ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഷിംജിത മുസ്തഫയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ദീപക്കിന്റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം തുടരുമ്പോഴും യുവതി ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന.



