സ്പെയിനിലെ കോർഡോബയ്ക്ക് സമീപം അദാമുസ് പട്ടണത്തിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ കൊല്ലപ്പെട്ടു. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റുകയും എതിർദിശയിൽ വന്ന മറ്റൊരു ട്രെയിനിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
അപകടസമയത്ത് രണ്ട് ട്രെയിനുകളിലുമായി മുന്നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ വന്ന ട്രെയിനുമായാണ് പാളം തെറ്റിയ കോച്ചുകൾ ഇടിച്ചത് എന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. അപകടത്തെത്തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് ഗതാഗത മന്ത്രി ഓസ്കാർ പ്യൂന്റെ അറിയിച്ചു.



