കോഴിക്കോട് ഗോവിന്ദപുരത്ത് സ്വകാര്യ ബസ്സിൽ വെച്ച് യുവതി ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ ആരോപണത്തിൽ മനംനൊന്ത് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ, ആരോപണമുന്നയിച്ച യുവതിയുടെയും ബസ് ജീവനക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. കൃത്യമായ പരാതി നൽകുന്നതിന് പകരം യുവതി വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനുണ്ടായ സാഹചര്യം പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും സംഭവത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ സ്വദേശി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ദീപക്കിന്റെ കുടുംബവും യുവതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ജോലി സംബന്ധമായ യാത്രയ്ക്കിടെ തിരക്കുള്ള ബസ്സിൽ വെച്ചാണ് ദീപക്കിനെതിരെ യുവതി വീഡിയോ പകർത്തി ആരോപണമുന്നയിച്ചത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലായിരുന്നു ദീപക്കെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. അതേസമയം, തിരക്കുള്ള ബസ്സുകളിൽ ഇത്തരം സാഹചര്യങ്ങൾ സാധാരണമാണെന്ന തരത്തിൽ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ടെങ്കിലും താൻ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് യുവതി.



