കോഴിക്കോട് സ്വകാര്യ ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, ആരോപണമുന്നയിച്ച യുവതിക്കെതിരെ ദീപക്കിന്റെ കുടുംബം പരാതി നൽകി. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും വ്യക്തമാക്കിയ കുടുംബം മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കുമാണ് പരാതി സമർപ്പിച്ചത്. പൊതുപ്രവർത്തക കൂടിയായ യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലെ ആരോപണങ്ങൾ വ്യാജമാണെന്നും, ഇത് മൂലമുണ്ടായ മാനസിക വിഷമമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക്കിന്റെ അസ്വാഭാവിക മരണത്തിൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇപ്പോൾ കുടുംബം നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ വിശദമായ അന്വേഷണം ആരംഭിക്കാനാണ് പോലീസ് നീക്കം.



