ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരിച്ച ദീപക്കിന്റെ ബന്ധുക്കളുടെയും ആരോപണം ഉന്നയിച്ച് വീഡിയോ പ്രചരിപ്പിച്ച യുവതിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് യുവതിയെ പ്രതിയാക്കി കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്.
യുവതിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ അത് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സംഭവത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലീസ് കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എന്നാൽ ഒരു സംഭവത്തിന്റെ പേരിൽ എല്ലാ കാര്യങ്ങളെയും സാമാന്യവത്കരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. നോർത്ത് സോൺ ഡി.ഐ.ജി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് പരിഗണിക്കും.



