ദേവികുളം മുൻ എംഎൽഎയും മുൻ സിപിഎം നേതാവുമായ എസ്. രാജേന്ദ്രൻ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ബിജെപി പ്രവേശനത്തിന് തനിക്ക് നിബന്ധനകളൊന്നുമില്ലെന്നും സജീവ രാഷ്ട്രീയത്തിലേക്കോ നിയമസഭാ തിരഞ്ഞെടുപ്പിലേക്കോ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ വിശ്വസിച്ച പ്രസ്ഥാനത്തെ ഇതുവരെ ചതിച്ചിട്ടില്ലെന്നും എന്നാൽ പലതും സഹിക്കേണ്ടി വന്നുവെന്നും രാജേന്ദ്രൻ പ്രതികരിച്ചു. അതേസമയം, ബിജെപിയിലെ തന്റെ പൂർണ്ണമായ നിലപാടിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
2006 മുതൽ 2021 വരെ തുടർച്ചയായി മൂന്ന് തവണ ദേവികുളത്ത് നിന്ന് സിപിഎം എംഎൽഎയായിരുന്ന രാജേന്ദ്രൻ, പാർട്ടിയുമായി അകന്നതിനെത്തുടർന്നാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇദ്ദേഹത്തെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി ബിജെപിയുടെ കേരള, തമിഴ്‌നാട് ഘടകങ്ങൾ ചർച്ചകൾ നടത്തിവരികയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി അദ്ദേഹം വോട്ട് തേടിയിറങ്ങിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ ശരിവെച്ചുകൊണ്ടാണ് ഇപ്പോൾ അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്തിരിക്കുന്നത്.



