ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്തെത്തി. രാജേന്ദ്രൻ പാർട്ടി വിട്ടുപോയതുകൊണ്ട് സിപിഎമ്മിന് ഒന്നും സംഭവിക്കാനില്ലെന്നും "പുകഞ്ഞ കൊള്ളി പുറത്ത്" എന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. 15 വർഷം എംഎൽഎയാക്കിയ പാർട്ടിയോട് രാജേന്ദ്രൻ കാട്ടിയത് നന്ദികേടാണെന്നും, ഒരു പാർട്ടി അനുഭാവിയെപ്പോലും ബിജെപിയിലേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കില്ലെന്നും എം.എം. മണി പരിഹസിച്ചു. താൻ പാർട്ടി വിട്ടുപോയാൽ പോലും കുലുങ്ങാത്ത അത്ര വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി രാജീവ് ചന്ദ്രശേഖരനിൽ നിന്നാണ് രാജേന്ദ്രൻ അംഗത്വം സ്വീകരിച്ചത്. ബിജെപി പ്രവേശനത്തിന് നിബന്ധനകളൊന്നുമില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ താനില്ലെന്നും രാജേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെത്തുടർന്ന് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം, താൻ വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ലെന്നും എന്നാൽ പലതും സഹിക്കേണ്ടി വന്നുവെന്നും ബിജെപിയിൽ ചേർന്ന ശേഷം പ്രതികരിച്ചു.



