വന്ദേമാതരം, മാ തുജേ സലാം എന്നീ ഗാനങ്ങൾ ആലപിക്കാൻ വിസമ്മതിച്ചു എന്ന തരത്തിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ രംഗത്തെത്തി. സംഗീതം എന്നത് ഒരു സംസ്കാരത്തെ കൂട്ടിയിണക്കാനും ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള മാർഗമാണെന്നും, ആരെയും വേദനിപ്പിക്കാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ തന്റെ വീടും പ്രചോദനവുമാണെന്ന് പറഞ്ഞ അദ്ദേഹം, സൃഷ്ടിപരമായ സ്വാതന്ത്ര്യമുള്ള രാജ്യത്തെ പൗരനാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലുള്ള പരിപാടികളിൽ പങ്കെടുത്തതും യുവ സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതുമായ തന്റെ കരിയറിലെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു.
അതേസമയം, എ.ആർ. റഹ്മാനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണൗട്ട് രംഗത്തെത്തിയിട്ടുണ്ട്. റഹ്മാൻ കടുത്ത മുൻവിധികളും വിദ്വേഷവുമുള്ള വ്യക്തിയാണെന്നാണ് കങ്കണയുടെ വിമർശനം. താൻ സംവിധാനം ചെയ്ത 'എമർജൻസി' എന്ന ചിത്രം ഒരു പ്രൊപ്പഗണ്ട സിനിമയാണെന്ന് ആരോപിച്ച് അതിന്റെ കഥ കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും, തന്നോട് അദ്ദേഹത്തിന് വലിയ വെറുപ്പാണെന്നും കങ്കണ ആരോപിച്ചു. റഹ്മാന്റെ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിലാണ് കങ്കണ പ്രതികരിച്ചത്.



