മലപ്പുറം വാണിയമ്പലത്ത് റെയിൽവേ ട്രാക്കിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ പതിനാറുകാരനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇതിനെതിരെ കുടുംബം നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടിയെ കാണാതായ ഇന്നലെ മുതൽ തന്നെ പ്ലസ് ടു വിദ്യാർത്ഥിയായ ഈ പതിനാറുകാരനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. തുടർന്ന് ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ടോടെ ഉടൻ വീട്ടിലെത്തുമെന്ന് ഫോണിൽ അറിയിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. വാണിയമ്പലത്തിനും തൊടികപുലത്തിനും ഇടയിലുള്ള കാടുമൂടിയ റെയിൽവേ പുറമ്പോക്ക് ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. സ്കൂൾ യൂണിഫോമിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് തന്നെ കുട്ടിയുടെ ബാഗും ചെരിപ്പും പോലീസ് കണ്ടെടുത്തു.



