തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ തനിക്ക് ലഭിച്ച ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു നൽകിയ ഈ ഹർജി കോടതി നാളെ പരിഗണിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ തുടർന്നുള്ള നടപടികളിലേക്ക് കോടതി കടക്കുക.
കേസിൽ പ്രതികൾക്ക് ഐ.പി.സി 409 വകുപ്പ് പ്രകാരം 14 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിലനിൽക്കുന്നതെങ്കിലും, നിലവിൽ മൂന്ന് വർഷത്തെ പരമാവധി ശിക്ഷ മാത്രമാണ് വിധിച്ചിരിക്കുന്നത്. ഈ ശിക്ഷാ വിധിക്ക് എതിരെ പ്രോസിക്യൂഷൻ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മൂന്ന് വർഷത്തെ ശിക്ഷ ലഭിച്ചതിനെത്തുടർന്ന് ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമാവുകയും അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശിക്ഷാ വിധി ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.



