മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. എറണാകുളം വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 3.40-ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ഉന്നത അധികാര സമിതി അംഗവും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അദ്ദേഹം നാല് തവണ എം.എൽ.എയായും രണ്ട് തവണ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഇബ്രാഹിംകുഞ്ഞ്, യൂത്ത് ലീഗ്, ജില്ലാ മുസ്ലിം ലീഗ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. 2005-ൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെത്തുടർന്നാണ് അദ്ദേഹം ആദ്യമായി വ്യവസായ മന്ത്രിയായി ചുമതലയേറ്റത്. തുടർന്ന് വന്ന യു.ഡി.എഫ് സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. സിയാൽ ഡയറക്ടർ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ, ജി.സി.ഡി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
1952 മേയ് 20-ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ജനനം. ഭാര്യ നദീറയും മൂന്ന് ആൺമക്കളുമാണ് അദ്ദേഹത്തിന്റെ കുടുംബം. ഭൗതിക ശരീരം ഇന്ന് വൈകീട്ട് 6 മണിക്ക് കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.



