മേയർ പദവി ലഭിക്കാത്തതിൽ ആർ. ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് പ്രതികരിച്ചു. മേയറാക്കുമെന്ന ഉറപ്പിലാണ് താൻ മത്സരിച്ചതെന്നും വെറും കൗൺസിലറാകാൻ വേണ്ടിയല്ല തന്നെ മത്സരിപ്പിച്ചതെന്നും ആർ. ശ്രീലേഖ പരസ്യമായി തുറന്നടിച്ചതോടെയാണ് ബിജെപി നേതൃത്വം പ്രതിരോധത്തിലായത്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് അവസാന നിമിഷം വി.വി. രാജേഷിനെ മേയറായും ആശാ നാഥിനെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തതെന്ന് ശ്രീലേഖ ആരോപിച്ചിരുന്നു.
എന്നാൽ ഇതേക്കുറിച്ച് അന്വേഷിച്ച ശേഷം വിശദമായ മറുപടി നൽകാമെന്നും കോർപ്പറേഷൻ ഭരണം വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നുമാണ് വി.വി. രാജേഷ് വ്യക്തമാക്കിയത്. സംസ്ഥാന അധ്യക്ഷനും ശ്രീലേഖയും തമ്മിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും കൗൺസിലർമാരെല്ലാം സജീവമായി പ്രവർത്തനരംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്നതായിരുന്നു ശ്രീലേഖയുടെ ഈ പരസ്യപ്രതികരണം.



