D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അയോഗ്യത ഉത്തരവിനു മുമ്പ് ആന്റണി രാജുവിന് രാജി വെക്കാൻ പറ്റില്ല?
അയോഗ്യത സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വരുന്നതിന് മുൻപ് രാജിവെച്ച് ഒഴിയാനായിരുന്നു ആന്റണി രാജുവിന്റെ നീക്കമെങ്കിലും കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നുവെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതോടെ നിയമസഭാംഗത്വത്തിന് അയോഗ്യത നിലവിൽ വന്നതിനാൽ അദ്ദേഹത്തിന് ഇനി രാജിവെക്കാൻ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. അയോഗ്യത സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വരുന്നതിന് മുൻപ് രാജിവെച്ച് ഒഴിയാനായിരുന്നു ആന്റണി രാജുവിന്റെ നീക്കമെങ്കിലും കോടതി വിധി വന്ന നിമിഷം മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നുവെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.

ജനപ്രാതിനിധ്യ നിയമം 8(3) പ്രകാരം, ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നത് മുതൽ ആറ് വർഷത്തേക്ക് ആന്റണി രാജുവിന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിലക്കുണ്ടാകും. അതേസമയം, വിധിക്കെതിരെ അദ്ദേഹം അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. അപ്പീലിൽ കോടതി അനുകൂലമായ നിലപാട് സ്വീകരിച്ചാൽ മാത്രമേ എംഎൽഎ സ്ഥാനത്തേക്ക് മടങ്ങിവരാൻ അദ്ദേഹത്തിന് സാധിക്കൂ. അപ്പീൽ നൽകുന്നതിനായി കോടതി നിലവിൽ ആന്റണി രാജുവിനും കൂട്ടുപ്രതി കെ.എസ്. ജോസിനും ഒരു മാസത്തെ സമയം അനുവദിക്കുകയും ജാമ്യം നൽകുകയും ചെയ്തിട്ടുണ്ട്.

1990-ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശരിവെച്ചത്. ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം നിയമസഭാ സീറ്റിനായി എൽഡിഎഫിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന് ഇനി സീറ്റ് നൽകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികൾ ഈ സീറ്റിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സി.പി.എം തന്നെ സീറ്റ് ഏറ്റെടുത്തേക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *