കോഴിക്കോട് ഫറോക്കിൽ ഭർത്താവ് വീട്ടിൽ കയറ്റാത്തതിനെത്തുടർന്ന് യുവതിയും മകനും കഴിഞ്ഞ എട്ടുദിവസമായി വീടിന്റെ വരാന്തയിൽ കഴിയുന്നു. ചേളാരി സ്വദേശിയായ ഹസീനയാണ് നീതി തേടി പിഞ്ചുകുഞ്ഞുമായി ഭർത്തൃവീടിന് മുന്നിൽ ദുരിതമനുഭവിക്കുന്നത്. കൂടെ താമസിക്കാൻ കോടതിയുടെ അനുകൂല വിധി ലഭിച്ചിട്ടും ഭർത്താവും വീട്ടുകാരും വീട് പൂട്ടി പോയതോടെയാണ് ഇവർക്ക് വരാന്തയിൽ അഭയം തേടേണ്ടി വന്നത്. തന്റെ നിറം കുറവാണെന്നും വിദ്യാഭ്യാസ യോഗ്യത പോരെന്നും പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി അവഗണിക്കുകയാണെന്ന് ഹസീന ആരോപിക്കുന്നു.
2018-ൽ പെരുന്നാളിന് സ്വന്തം വീട്ടിലേക്ക് പോയ ഹസീനയെ പിന്നീട് ഭർത്താവ് തിരികെ വിളിക്കാൻ തയ്യാറായില്ല. ഇതിനിടെ ഇയാൾ മറ്റൊരു വിവാഹം കഴിക്കുകയും ആ കുടുംബത്തോടൊപ്പം മാറി താമസിക്കുകയുമാണ്. തലാഖ് ചൊല്ലിയെന്ന് ഭർത്താവ് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായ വിവാഹമോചനം നടന്നിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. കോടതി ഉത്തരവുമായി എത്തിയ തങ്ങളെ വീട്ടിൽ പ്രവേശിപ്പിക്കാതിരിക്കാൻ ബോധപൂർവ്വം വീട് പൂട്ടി ഒളിവിൽ പോയിരിക്കുകയാണ് ഭർത്താവും ബന്ധുക്കളുമെന്ന് ഹസീന പറഞ്ഞു.



