ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് രംഗത്തെത്തി. കൗൺസിലർ ആർ. ശ്രീലേഖയും എംഎൽഎ വി.കെ. പ്രശാന്തും തമ്മിലുള്ള ദീർഘകാലത്തെ വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് ആവശ്യപ്പെട്ടതെന്നും ഇതിനെ രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നും മേയർ പറഞ്ഞു.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥലപരിമിതിയുണ്ടെന്നും ഒരു വനിതാ കൗൺസിലർ എന്ന നിലയിൽ ഓഫീസിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കൗൺസിലർ ഉപയോഗിച്ചിരുന്ന മുറിയിലാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്.വിഷയം ചർച്ചയായ പശ്ചാത്തലത്തിൽ കെട്ടിടത്തിന്റെ രേഖകൾ വിശദമായി പരിശോധിക്കുമെന്ന് മേയർ അറിയിച്ചു. 300 സ്ക്വയർ ഫീറ്റ് മുറി 832 രൂപയ്ക്കാണ് നൽകിയിരിക്കുന്നതെന്നും ഇത്തരത്തിൽ കുറഞ്ഞ വാടകയ്ക്ക് സ്വകാര്യ വ്യക്തികൾക്ക് മുറികൾ നൽകിയിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎൽഎ ഓഫീസിന് ഇളവുകൾ നൽകാമെങ്കിലും നികുതിപ്പണം കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ഇതിനോടൊപ്പം നഗരത്തിന്റെ ഉൾഭാഗങ്ങളിൽ കൂടുതൽ ഇലക്ട്രിക് ബസുകളുടെ ആവശ്യമുണ്ടെന്നും കേന്ദ്രം നൽകിയ ബസുകളുടെ വിവരങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, കോർപ്പറേഷൻ കെട്ടിടത്തിൽ കൗൺസിലർക്ക് ഓഫീസ് സൗകര്യം വേണമെന്നത് തന്റെ അവകാശമാണെന്നും സഹോദരതുല്യനായ വി.കെ. പ്രശാന്തിനോട് ഒരു മുറി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആർ. ശ്രീലേഖ ആവർത്തിച്ചു.



