തിരുവനന്തപുരം കാട്ടാക്കടയിൽ ക്രിസ്മസ് തലേന്ന് നടന്ന വൻ കവർച്ചയിൽ ഒരു കുടുംബത്തിന് 60 പവൻ സ്വർണം നഷ്ടമായി. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കൽ കോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച വൈകിട്ട് ആറിനും ഒൻപതിനും ഇടയിൽ കുടുംബാംഗങ്ങൾ പള്ളിയിൽ പോയ സമയത്താണ് സംഭവം.
മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ആഭരണങ്ങളും ഷൈനിന്റെ വിദേശത്തുള്ള ഭാര്യസഹോദരിയുടേതടക്കമുള്ള സ്വർണവുമാണ് അപഹരിച്ചത്.
രാത്രി ഒൻപതു മണിയോടെ പള്ളിയിൽ നിന്ന് ഷൈനിന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വീടിന്റെ ഫ്യൂസ് ഊരിയിട്ട നിലയിലായിരുന്നു. വീടിനെക്കുറിച്ചും വീട്ടുകാരുടെ യാത്രകളെക്കുറിച്ചും കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



