തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ നടുറോഡിൽ തടഞ്ഞ സംഭവത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ നിന്ന് ഇവരെ ഒഴിവാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ യദു നൽകിയ സ്വകാര്യ അന്യായത്തിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരന്റെ ഭാര്യ ആര്യ എന്നിവരോട് ജനുവരി 21-ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. പ്രമുഖരെ ഒഴിവാക്കി മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയ പോലീസ് നടപടി തള്ളണമെന്നും എഫ്ഐആറിൽ പേരുള്ള എല്ലാവരെയും പ്രതി ചേർക്കണമെന്നുമാണ് യദുവിന്റെ ആവശ്യം.
ബസിലുണ്ടായിരുന്ന സിസിടിവി മെമ്മറി കാർഡ് നശിപ്പിച്ചു എന്നാരോപിച്ച് അന്നത്തെ ഡ്യൂട്ടി കണ്ടക്ടർ സുബിനെയും കേസിൽ പ്രതിയാക്കണമെന്ന് യദു പുതിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മേയറുടെയും സംഘത്തിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് സുബിൻ ഇത് ചെയ്തതെന്നാണ് ആരോപണം. 2024 ഏപ്രിലിൽ നടന്ന സംഭവത്തിൽ, മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കി പോലീസ് നൽകിയ കുറ്റപത്രത്തെ ചോദ്യം ചെയ്തുകൊണ്ട് യദു നടത്തിയ നിയമപോരാട്ടം ഇതോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.



