മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ കലാകാരൻ ശ്രീനിവാസന് നാട് വികാരനിർഭരമായ യാത്രാമൊഴി നൽകി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
അന്ത്യകർമ്മങ്ങൾക്കിടെ ശ്രീനിവാസന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാട് അദ്ദേഹത്തിന്റെ ഭൗതികശരീരത്തിൽ ഒരു പേനയും പേപ്പറും സമർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണ് നിറയിച്ചു. ‘എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ’ എന്നെഴുതിയ പേപ്പറും പ്രിയപ്പെട്ട പേനയുമാണ് സത്യൻ അന്തിക്കാട് തന്റെ ആത്മമിത്രത്തിനായി കരുതിവെച്ചത്.
മൂത്തമകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ പകർന്നു. അച്ഛന്റെ വിയോഗത്തിൽ തളർന്നുപോയ ധ്യാൻ ശ്രീനിവാസൻ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവസാന ചടങ്ങുകളിൽ പങ്കെടുത്തത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്ത് പിതാവിന് ധ്യാൻ യാത്രയയപ്പ് നൽകിയ നിമിഷം ഏറെ വേദനാജനകമായിരുന്നു. സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം വൻ ജനവലിയാണ് മലയാളത്തിന്റെ ഈ ബഹുമുഖ പ്രതിഭയെ അവസാനമായി കാണാൻ എത്തിയത്.



