നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടിക്കൊരുങ്ങുന്നു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടും കോടതി തള്ളിക്കളഞ്ഞ വാദങ്ങൾ ഉന്നയിച്ചുകൊണ്ടുമുള്ള മാർട്ടിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മാർട്ടിൻ മുൻപ് ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ച ഈ വീഡിയോ, കേസിൽ വിധി വന്നതിന് പിന്നാലെ വീണ്ടും പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ പേര് വെളിപ്പെടുത്തിയതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും വീഡിയോ ഷെയർ ചെയ്യുന്ന പ്രമുഖരടക്കമുള്ളവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം. ബുധനാഴ്ച ഉച്ചയോടെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യും. സുപ്രീം കോടതിയിൽ നിന്ന് മുൻപ് ജാമ്യം ലഭിച്ചപ്പോൾ പുറത്തിറക്കിയ ഈ ദൃശ്യങ്ങൾ വിധിക്ക് ശേഷം ബോധപൂർവം പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി.



