തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ഇടതുമുന്നണിയിൽ (എൽ.ഡി.എഫ്.) ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. പാലായിൽ ഉൾപ്പെടെ മധ്യതിരുവിതാംകൂറിൽ പാർട്ടിക്ക് സംഘടനപരമായ ഭദ്രത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്റേത്. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അത് മേടിച്ചെടുക്കുക മാത്രമാണ് അവർ ചെയ്യുന്നത്," ജോസ് കെ. മാണി പരിഹസിച്ചു. പാലായിലും തൊടുപുഴയിലും 'രണ്ടില' ചിഹ്നം കരിഞ്ഞുപോയി എന്ന യു.ഡി.എഫ്. പ്രചാരണം തെറ്റാണെന്ന് ജോസ് കെ. മാണി ശക്തമായി വാദിച്ചു. കഴിഞ്ഞ തവണത്തേതുപോലെ തന്നെ 'രണ്ടില' ചിഹ്നത്തിൽ ഇത്തവണയും പാർട്ടിക്ക് പത്ത് സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു. മുനിസിപ്പാലിറ്റിയിൽ കേരളാ കോൺഗ്രസ് (എം)-ന് കേവല ഭൂരിപക്ഷം ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 2198 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



