നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. അമ്മയ്ക്ക് വയ്യാത്തതിനാലാണ് ശബരിമലയിൽ ദർശനത്തിന് വന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്മ മൂന്നുതവണ വീഴുകയും ആരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. അമ്മയെ പരിപാലിക്കുന്നതിനായി ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടി ഉച്ചപൂജാസമയത്ത് പ്രത്യേകം പ്രാർത്ഥിക്കാനായി തന്ത്രി മഹേഷ് കണ്ഠര് മോഹനനോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും ദിലീപ് മനോരമ ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, കോടതി കുറ്റവിമുക്തമാക്കിയിട്ടും തന്നെ മാധ്യമങ്ങൾ ഉപദ്രവിക്കുകയാണെന്ന് ദിലീപ് ആരോപിച്ചു.
അവർ പുറത്തുവിടുന്നത് അസത്യങ്ങളാണെന്നും, അല്പമെങ്കിലും തന്നോട് നീതി കാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. അമ്മയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും അമ്മയ്ക്കുള്ള വഴിപാടായാണ് താൻ ശബരിമലയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാധ്യമങ്ങളോടും ദിലീപ് സംസാരിക്കാൻ തയ്യാറായിരുന്നില്ല. തന്നെ എല്ലാവരും ചേർന്ന് ഉപദ്രവിക്കുകയും അസത്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് എന്നും അദ്ദേഹം ആരോപിച്ചു. താനൊരു അയ്യപ്പഭക്തനാണെന്നും കഴിഞ്ഞവർഷം ദർശനത്തിനായി എത്തിയപ്പോൾ വിവാദമുണ്ടായതിനാൽ ഇത്തവണ വഴിപാട് ബുക്ക് ചെയ്താണ് വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോപാലകൃഷ്ണൻ ഉത്രാടം എന്ന പേരിലാണ് ദിലീപ് ഉച്ച പൂജയ്ക്ക് ടിക്കറ്റ് എടുത്തത്. പൊൻകുന്നത്തുനിന്നും ഒപ്പമുള്ളവർക്കൊപ്പം കെട്ടുമുറുക്കിയാണ് നടൻ ശബരിമലയിൽ എത്തിയത്.



