തദ്ദേശതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കണ്ണൂർ പാറാട് പാനൂരിൽ സി.പി.എം. ആക്രമണം നടത്തി. മുഖം മൂടി ധരിച്ചെത്തിയ സംഘം യു.ഡി.എഫ്. പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും വടിവാൾ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. അക്രമികൾ പാർട്ടി കൊടി കൊണ്ട് മുഖം മറച്ചാണ് എത്തിയത്. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പാറാട് ടൗണിൽ യു.ഡി.എഫിൻ്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം.
യു.ഡി.എഫ്, എൽ.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. എൽ.ഡി.എഫ്. ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം നടക്കുന്നതിനിടെ ഇരു പ്രവർത്തകരെയും പോലീസ് ലാത്തി വീശി സ്ഥലത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ സി.പി.ഐ.എം. പ്രവർത്തകർ സംഘടിച്ചെത്തി വീടുകളിൽ കടന്നുചെന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.



