ഹരിയാനയിലെ പാനിപ്പത്തിൽ, തന്നെക്കാൾ സൗന്ദര്യമുള്ളതിന്റെ പേരിൽ ആറ് വയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ ഒരു യുവതി പിടിയിലായി. ഇവിടുത്തെ ഒരു ഗ്രാമത്തിൽ വിവാഹാഘോഷങ്ങൾക്കിടെ ആറുവയസുകാരിയായ വിധിയെ കാണാതാവുകയും, പിന്നീട് മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. തന്നെക്കാൾ സൗന്ദര്യമുള്ളവരെ കാണുമ്പോൾ ഉണ്ടാകുന്ന അസൂയയാണ് കൊലയ്ക്ക് പിന്നിലെ കാരണം എന്ന് യുവതി സമ്മതിച്ചു.
പ്രതിയായ പൂനത്തിന്റെ സഹോദരന്റെ മകളാണ് മരിച്ച വിധി. കുട്ടിയെ പൂനം വെള്ളം നിറഞ്ഞ തൊട്ടിയിൽ മുക്കിക്കൊല്ലുകയായിരുന്നു. ഇതിനു മുൻപ്, 2023-ൽ സ്വന്തം മകനെ ഉൾപ്പെടെ നാല് കുട്ടികളെ ഇതേ രീതിയിൽ കൊലപ്പെടുത്തിയതായും ഇവർ കുറ്റസമ്മതം നടത്തി. മുത്തച്ഛൻ, മുത്തശ്ശി, അച്ഛൻ സന്ദീപ്, അമ്മ, 10 മാസം പ്രായമുള്ള അനുജൻ എന്നിവർക്കൊപ്പമാണ് വിധി കല്യാണത്തിന് എത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ വിവാഹഘോഷയാത്ര പുറപ്പെട്ടതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് അച്ഛൻ സന്ദീപിന് ഫോൺ വിളി വന്നതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം മുത്തശ്ശി ബന്ധുവീട്ടിലെ ഒന്നാം നിലയിലെ സ്റ്റോർ റൂമിലെത്തി. പുറത്തുനിന്ന് താഴിട്ട നിലയിലായിരുന്ന വാതിൽ തുറന്നപ്പോൾ, വെള്ളം നിറഞ്ഞ തൊട്ടിയിൽ തലകീഴായി മുങ്ങിയ നിലയിൽ വിധിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷണത്തിലാണ് പൂനം പിടിയിലായത്.



