തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി രംഗത്ത്. ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരിയായ യുവതിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. മുറിയിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്ക് യുവതി പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുകയും തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. മുറിയിൽ വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി ആക്രമിക്കുകയും ശരീരമാകെ മുറിവേൽപ്പിക്കുകയും ചെയ്തതായി യുവതി പറയുന്നു.
ശാരീരികവും മാനസികവുമായി താൻ ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും പരാതിയിലുണ്ട്. ഗർഭിണിയാകണമെന്ന് രാഹുൽ തന്നോട് ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ഒരു മാസത്തിനു ശേഷം വീണ്ടും സന്ദേശങ്ങൾ അയച്ചു തുടങ്ങുകയും ചെയ്തുവെന്നും യുവതി പറയുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ യുവതിയെ പരിചയപ്പെട്ടത്. രാഹുൽ വിവാഹ വാഗ്ദാനം നൽകിയപ്പോൾ ആദ്യം വീട്ടുകാർ എതിർത്തെങ്കിലും, രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായതോടെ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു. ബന്ധുക്കളുമായി വീട്ടിലെത്താമെന്ന് പറഞ്ഞിരുന്നെങ്കിലും രാഹുൽ അതിൽ നിന്ന് പിന്മാറി. 2023 ഡിസംബറിലാണ് പീഡനം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. നിലവിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെതിന് സമാനമായ ആരോപണങ്ങളാണ് ഈ പരാതിയിലും ഉന്നയിച്ചിരിക്കുന്നത്.



