തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനും നോട്ടീസ് നൽകിയിട്ടുണ്ട്. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിക്കും, മുൻ ധനമന്ത്രിക്കും, കിഫ്ബി സിഇഒയ്ക്കും നോട്ടീസ് അയച്ചത്. മസാല ബോണ്ടിലൂടെ സമാഹരിച്ച തുക വിനിയോഗിച്ചതിൽ ചട്ടലംഘനം നടന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. മൂന്ന് വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ശനിയാഴ്ച നോട്ടീസ് നൽകിയിരിക്കുന്നത്.



