എസ്ഐആർ ജോലികൾക്കു വേണ്ടി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായും അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന രീതിയിൽ ഒരു കാരണവശാലും കുട്ടികളെ ഇത്തരം കാര്യങ്ങളിൽ നിയോഗിക്കാനാകില്ലെന്നും കുട്ടികളെ മറ്റു പരിപാടികൾക്ക് വിളിച്ചു കൊണ്ടു പോകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഓഫീസ് ജോലികൾക്ക് കുട്ടികള ഉപയോഗിക്കാൻ കഴിയില്ലെന്നും ഇക്കാര്യം ഉത്തരവായി ഇറക്കിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പഠനാവകാശ ലംഘനമാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ല. വിഷയത്തിൽ തിരുവനന്തപുരം ജില്ല കളക്ടറെ ബന്ധപ്പെട്ടുവെന്നും കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും വി ശിവൻകുട്ടി.



