കോട്ടയം: അയര്‍ക്കുന്നത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയായ അല്പനയാണ് കൊല്ലപ്പെട്ടത്. സംശയത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. സംഭവത്തിൽ ഭർത്താവ് സോണി പിടിയിൽ സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
അൽപനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇളപ്പാനി ജങ്ഷന് സമീപം നിർമ്മാണം നടക്കുന്ന വീടിനോട് ചേർന്ന് കുഴിച്ചുമൂടിയെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടിൽ ജോലിക്കെത്തിയിരുന്നുവെന്നും, ഒരാളെക്കൂടി ആവശ്യമുണ്ടെന്ന് പറഞ്ഞ് ഭാര്യയേയും കൂട്ടിക്കൊണ്ടുവന്നെന്ന് വീട്ടുടമ ജോമോൾ പറഞ്ഞു. കൊലപാതകം നടന്ന ദിവസം പ്രതിയായ സോണിയും അൽപനയും സംഭവസ്ഥലത്ത് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സോണി കൊച്ചിയിൽ നിന്നാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 14-ാം തീയതി മുതലാണ് അൽപനയെ കാണാതായത്. മൂന്ന് ദിവസത്തിനു ശേഷമാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ഈ പ്രദേശത്ത് പല ജോലികളും ചെയ്ത് വരികയാണ്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഇവർ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു.



