D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്: മന്ത്രി വി അബ്ദുറഹ്‌മാൻ
. വിഷൻ 2031 ന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടന്ന ഏകദിന സെമിനാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തയ്യാറാക്കിയ കരട് നയരേഖ വിശദീകരിക്കുകയായിരുന്നു മന്ത്രി

ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാൻ. വിഷൻ 2031 ന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടന്ന ഏകദിന സെമിനാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തയ്യാറാക്കിയ കരട് നയരേഖ വിശദീകരിക്കുകയായിരുന്നു മന്ത്രി.പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പിലാക്കിയതിലൂടെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണതയിൽ എത്തുന്നതോടെ ക്രിസ്തീയ ജനവിഭാഗങ്ങളിലെ സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിയിൽ വലിയ മുന്നേറ്റം സാധ്യമാകും.

ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി സംസ്ഥാനത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 75,525 അഭ്യസ്തവിദ്യർക്കു പി.എസ്.സി പരിശീലനം നൽകുകയും 4330 പേർക്ക് സർക്കാർ സർവീസിൽ പ്രവേശിക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ 2025 സർവേ കണക്കുകൾ പ്രകാരം മുസ്ലിം വിഭാഗത്തിൽ 18.2 ശതമാനം, പിന്നോക്ക ഹിന്ദു വിഭാഗത്തിൽ 13.6 ശതമാനം, മുന്നാക്ക ഹിന്ദു വിഭാഗത്തിൽ 11.7 ശതമാനം, പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 14.1 ശതമാനം, മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ 15 ശതമാനം, എസ്.സി വിഭാഗത്തിൽ 16.9 ശതമാനം, എസ്ടി വിഭാഗത്തിൽ 17.5 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക്. ഇതിൽനിന്നും വ്യക്തമാകുന്നത് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വളരെ ഉയർന്നു എന്നാണ്.

വിഷൻ 2031 ലൂടെ വിദ്യാഭ്യാസത്തിലും തൊഴിലിലും ആരോഗ്യത്തിലും സാംസ്‌കാരിക ഇടപെടലുകളിലും ന്യൂനപക്ഷ വിഭാഗങ്ങളെ കേരളത്തിൽ നേതൃ സ്ഥാനത്ത് എത്തിക്കുക എന്നതാണു സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകാനും അവർക്കു വിദ്യാഭ്യാസവും തൊഴിലും നൽകി മുൻപന്തിയിലേക്കു കൊണ്ടുവരാനും ലക്ഷ്യമിടുന്നു.

ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നാക്കാവസ്ഥ പരിശോധിക്കുന്നതിനായി ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തു രൂപീകരിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ 254 ശിപാർശകളിൽ 186 എണ്ണം വിവിധ വകുപ്പുകൾ നടപ്പാക്കിയിട്ടുണ്ട്. 12 ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയിലാണ്. ബാക്കിയുള്ളവ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും കരട് നയരേഖയിൽ വ്യക്തമാക്കുന്നു. ഓരോ വകുപ്പും സ്വീകരിച്ച നടപടിക്രമങ്ങളുടെ തത്സ്ഥിതിയും നയരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *