സിഖ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മതപരമായി അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 32 കാരനായ ജോൺ ആഷ്ബിക്ക് ജീവപര്യന്തം തടവ്. കുറഞ്ഞത് 14 വർഷം തടവ് അനുഭവിക്കേണ്ടി വരും. ഒക്ടോബറിൽ വെസ്റ്റ് മിഡ്ലാൻഡ്സിലെ വാൽസാലിലാണ് ആക്രമണം നടന്നത്.ജോൺ ആഷ്ബി ഇരയെ ബസിൽ നിന്ന് പിന്തുടർന്ന് വീട്ടിലേക്ക് പോയ ശേഷമാണ് കൃത്യം നടത്തിയത്.
കൂടാതെ വടികൊണ്ട് അടിക്കുകയും വംശീയവും മുസ്ലീം വിരുദ്ധവുമായ അധിക്ഷേപം നടത്തിയതായും റിപ്പോർട്ട്. കൂടാതെ കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമം നടത്തി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഡിഎൻഎ തെളിവുകളും വിരലടയാളങ്ങളും ഉപയോഗിച്ചാണ് കുറ്റം തെളിയിച്ചത്. ആഷ്ബിക്ക് 18 കുറ്റങ്ങളിലായി മുമ്പ് പത്തോളം ശിക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട മാനസിക രോഗത്തിന്റെ ചരിത്രമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മതവിദ്വേഷം മൂലമുണ്ടായ ആഴത്തിലുള്ള അസ്വസ്ഥത ഉളവാക്കുന്ന ആക്രമണമായിരുന്നു ഇതെന്നും നിരപരാധിയായ ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ വെച്ചാണ് ഈ ക്രൂരത നേരിടേണ്ടി വന്നതെന്നും കോടതി നിരീക്ഷിച്ചു.



