ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ ന്യൂറോ സയൻസ് വിദ്യാർത്ഥിനിയും അസർബൈജാൻ സ്വദേശിനിയുമായ എൽമിന "എല്ലി" അഗയേവയെ വ്യാഴാഴ്ച പുലർച്ചെ ഫെഡറൽ ഏജന്റുകൾ അറസ്റ്റ് ചെയ്തു. എന്നാൽ ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ട്രംപുമായി നേരിട്ട് ചർച്ച നടത്തിയതിനെത്തുടർന്ന് മണിക്കൂറുകൾക്കകം യുവതിയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. 2016-ൽ ക്ലാസുകളിൽ ഹാജരാകാത്തതിനെത്തുടർന്ന് സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെട്ടതാണ് അറസ്റ്റിന് കാരണമായി അധികൃതർ പറയുന്നത്.
കാണാതായ ഒരു കുട്ടിയെ തിരയുകയാണെന്ന് കള്ളം പറയുകയും തെറ്റായ രേഖകൾ കാണിക്കുകയും ചെയ്താണ് ഏജന്റുകൾ അഗയേവയുടെ അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറിയതെന്ന് സർവകലാശാല അധികൃതർ ആരോപിച്ചു. ഏജന്റുകളുടെ ഈ നടപടി ഭയപ്പെടുത്തുന്നതാണെന്ന് കൊളംബിയ ആക്ടിങ് പ്രസിഡന്റ് ക്ലെയർ ഷിപ്പ്മാൻ പ്രതികരിച്ചു. ശരിയായ വാറന്റില്ലാതെ ഫെഡറൽ ഉദ്യോഗസ്ഥരെ ക്യാമ്പസിനുള്ളിലോ ഹോസ്റ്റലിലോ പ്രവേശിപ്പിക്കരുതെന്ന് ഇതോടെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അറസ്റ്റിനെത്തുടർന്ന് സർവകലാശാലയിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ അമേരിക്കയിൽ പൊതുജനപിന്തുണ കുറയുന്നു എന്ന സർവ്വേ ഫലങ്ങൾ പുറത്തുവരുന്നതിനിടയിലാണ് വിദ്യാർത്ഥിനിയുടെ ഈ നാടകീയ മോചനം നടന്നിരിക്കുന്നത്.



