മലങ്കര സഭയിലെ തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാരിന്റെ നിർണ്ണായക ഇടപെടലിന്റെ ഭാഗമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാത്തോലിക്കാ ബാവയും ഈ ചർച്ചയിൽ പങ്കെടുത്തേക്കും. പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് തന്റെ ഓസ്ട്രേലിയൻ സന്ദർശനം മാറ്റിവെച്ചാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിലെത്തുന്നത്.
ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് മുൻകൈയെടുത്താണ് ഈ നീക്കങ്ങൾ നടക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്കാ ബാവയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഓർത്തഡോക്സ് സഭ ഈ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് സഭാ അധികൃതർ പ്രതികരിച്ചു. ട്വന്റി-20 എൻഡിഎ മുന്നണിയുടെ ഭാഗമായതിന് പിന്നാലെ നൂറ്റാണ്ടുകൾ നീണ്ട സഭാ തർക്കത്തിൽ കേന്ദ്രം നേരിട്ട് ഇടപെടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.



