കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റു. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്. പ്ലാറ്റ്‌ഫോമിലേക്ക് നടന്നു നീങ്ങുന്നതിനിടെയുണ്ടായ കയ്യേറ്റത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. ഇതേത്തുടർന്ന് യാത്ര റദ്ദാക്കിയ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തന്റെ കഴുത്തിന് പരുക്കേറ്റതായി മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറും റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കയ്യേറ്റമുണ്ടായ കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു.



