അമേരിക്കയിലെ യുട്ടാ സംസ്ഥാനത്ത് 12 വയസ്സുകാരനായ ഗാവിൻ പീറ്റേഴ്സൺ വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ മരിച്ച സംഭവത്തിൽ സഹോദരൻ ടൈലർ പീറ്റേഴ്സണ് (23) കോടതി തടവുശിക്ഷ വിധിച്ചു. 2024 ജൂലൈയിലാണ് ഗാവിൻ കൊല്ലപ്പെട്ടത്. ഭക്ഷണവും വെള്ളവും നൽകാതെ മാസങ്ങളോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതിനെ തുടർന്ന് ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമാകുകയും സെപ്സിസ് ബാധിക്കുകയും ചെയ്തതാണ് മരണകാരണം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചെങ്കിലും, പ്രതികളുടെ ഫോണുകളിൽ നിന്ന് ലഭിച്ച സന്ദേശങ്ങൾ കൊലപാതകത്തിൽ ടൈലറിനുള്ള പങ്കു തെളിയിക്കുന്നതിൽ നിർണ്ണായകമായി.
ചൈൽഡ് അബ്യൂസ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ശിക്ഷ ലഭിച്ചിരുന്നു. ടൈലറിന് മാനസികമായ വെല്ലുവിളികൾ ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി, വർഷങ്ങളോളം നീണ്ട ഈ ക്രൂരതയിൽ പ്രതിക്ക് സജീവ പങ്കുണ്ടെന്ന് നിരീക്ഷിച്ചു. തന്റെ 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കണ്ട ഏറ്റവും വേദനാജനകമായ കേസുകളിൽ ഒന്നാണിതെന്ന് വിധി പ്രസ്താവിച്ച ജഡ്ജി അഭിപ്രായപ്പെട്ടു.



