രാജ്യത്തിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി മാറിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 'മൻ കി ബാത്ത്' പരിപാടിയിലൂടെ ആദരിച്ചു. കോട്ടയത്ത് വെച്ചുണ്ടായ അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായാണ് വിടവാങ്ങിയത്. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട തീരാവേദനയ്ക്കിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ എബ്രഹാമിന്റെയും പ്രവർത്തിയെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.
അകാലത്തിൽ പൊലിഞ്ഞുപോയ ആലിന്റെ ജീവൻ മറ്റുള്ളവർക്ക് പുതിയ പ്രതീക്ഷയാണ് നൽകിയതെന്നും, ആ മാതാപിതാക്കളുടെ വലിയ മനസ്സ് ഓരോ പൗരനും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കുകൾക്ക് അതീതമായ വേദന അനുഭവിക്കുമ്പോഴും മറ്റൊരാളുടെ ജീവിതത്തിന് വെളിച്ചമേകാൻ തയ്യാറായ ആ കുടുംബത്തിന്റെ തീരുമാനം കേരളത്തിന് മാത്രമല്ല, ലോകത്തിന് തന്നെ വലിയൊരു പാഠമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.



