ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി എം.പി. റാൻഡി ഫൈൻ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം അമേരിക്കയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. "നായ്ക്കളും മുസ്ലീങ്ങളും തമ്മിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് പ്രയാസമുള്ള കാര്യമല്ല" എന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഈ പരാമർശം അങ്ങേയറ്റം അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുകയാണ്.
റാൻഡി ഫൈൻ ഉടനടി രാജിവെക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസും ആവശ്യപ്പെട്ടു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇദ്ദേഹത്തെ "വംശീയവാദി" എന്ന് വിളിക്കുകയും പദവി ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ അനുകൂല നിലപാടുകളുള്ള ഫൈൻ, ഇതിനുമുമ്പും ഗാസയിലെ ജനങ്ങൾക്കും തന്റെ മുസ്ലീം സഹപ്രവർത്തകർക്കുമെതിരെ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.



