ശബരിമല സ്വർണ്ണ മോഷണക്കേസിൽ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള എസ്ഐടിയുടെയും പ്രോസിക്യൂഷന്റെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു. താൻ മുൻപ് ആറുതവണ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്ന് പങ്കജ് ഭണ്ഡാരി കോടതിയെ അറിയിച്ചിരുന്നുവെങ്കിലും മൂന്നാഴ്ച നീണ്ട വാദത്തിനൊടുവിൽ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
അതേസമയം, കേസിനാസ്പദമായ ശാസ്ത്രീയ പരിശോധനകൾ സന്നിധാനത്ത് രണ്ടാം ദിവസവും തുടരുകയാണ്. എസ്ഐടി തലവൻ എസ്പി ശശിധരന്റെ നേതൃത്വത്തിൽ ഗോൾഡ് അസ്സെസ്മെന്റ് വിഭാഗം ഉൾപ്പെടെയുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് സംഘം സാമ്പിളുകൾ ശേഖരിക്കുന്നത്.



