അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഫിസിക്കൽ തെറാപ്പിസ്റ്റ് ആദം ജെയിംസ് നടത്തിയ നിരീക്ഷണങ്ങൾ വലിയ ചർച്ചയാകുന്നു. രാഷ്ട്രീയ നിരീക്ഷകനായ ഡേവിഡ് പാക്മാനുമായി നടത്തിയ അഭിമുഖത്തിലാണ്, ട്രംപിന് ഇനി നാല് മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്ന വിവാദപരമായ പരാമർശം അദ്ദേഹം നടത്തിയത്. ട്രംപിന്റെ കൈകളിൽ കാണപ്പെടുന്ന വിചിത്രമായ പാടുകൾ ഐവി കുത്തിവെയ്പ്പ് എടുത്തതിന്റെ ലക്ഷണമാണെന്നും, ഇവ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പൊതുവേദികളിൽ ട്രംപ് പ്രകടിപ്പിക്കുന്ന ആശയക്കുഴപ്പങ്ങളും അർത്ഥശൂന്യമായ സംസാരവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണെന്ന് ആദം ജെയിംസ് ചൂണ്ടിക്കാട്ടുന്നു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഐസ്‌ലാൻഡിനെയും ഗ്രീൻലാൻഡിനെയും മാറി മാറി പരാമർശിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞു. ട്രംപിന് 'ഫ്രണ്ടോടെംപോറൽ ഡിമെൻഷ്യ' എന്ന അവസ്ഥയാണെന്നും അദ്ദേഹത്തിന്റെ മസ്തിഷ്കം ചുരുങ്ങുകയാണെന്നും ആദം ജെയിംസ് നിരീക്ഷിക്കുന്നു. എംആർഐ പരിശോധനകൾ ഒഴിവാക്കി സിടി സ്കാനിലേക്ക് മാറിയത് ഈ വിവരം പുറത്തറിയാതിരിക്കാനാണെന്നും, രോഗലക്ഷണങ്ങളും പ്രായവും കണക്കിലെടുത്താണ് ആയുർദൈർഘ്യത്തെക്കുറിച്ച് ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.



