യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വിഡിയോ പങ്കുവെച്ച ഡോണൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച വിഡിയോ തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപ് പ്രചരിപ്പിച്ചത്. ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള 62 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയിൽ, 2020-ലെ തിരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിങ് സിസ്റ്റംസ് വഴി കൃത്രിമം നടന്നതായും ആരോപിക്കുന്നുണ്ട്.
രാജ്യത്തെ ആദ്യ കറുത്തവർഗക്കാരനായ പ്രസിഡന്റിനെതിരെ നടത്തിയ ഈ വംശീയ അധിക്ഷേപത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നതോടെ പോസ്റ്റ് പിൻവലിക്കുകയും, ഇത് വൈറ്റ് ഹൗസ് ജീവനക്കാരന് പറ്റിയ പിഴവാണെന്ന് വിശദീകരണം നൽകുകയും ചെയ്തു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഉൾപ്പെടെയുള്ള പ്രമുഖർ ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. മുൻപും ഒബാമയെ ജയിലഴികൾക്കുള്ളിൽ കാണിക്കുന്ന എഐ വിഡിയോകളും മറ്റ് ഡെമോക്രാറ്റിക് നേതാക്കളെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.



