രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട പീഡന പരാതിയിലെ അതിജീവിത, തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പരാതി നൽകി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫെന്നി നൈനാനും കോൺഗ്രസ് സൈബര്‍ വിംഗും ചേർന്ന് തന്നെ സ്വഭാവഹത്യ നടത്തുകയാണെന്ന് യുവതി ആരോപിക്കുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്കും പരാതിയുടെ പകർപ്പുകൾ അയച്ചിട്ടുണ്ട്.
പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും സംഘവും തന്റെ സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനാൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും, സൈബര്‍ ഗുണ്ടായിസത്തിലൂടെ തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും പരാതിയിൽ പറയുന്നു. തന്നെ നിശബ്ദയാക്കാനുള്ള ഈ നീക്കങ്ങൾക്കെതിരെ രാഹുൽ ഗാന്ധി അടിയന്തരമായി ഇടപെടണമെന്നാണ് അതിജീവിതയുടെ അഭ്യർത്ഥന.



