രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്തും കേസിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചും രാഹുൽ ഈശ്വർ രംഗത്തെത്തി. ഈ കേസിലെ പരാതിക്കാരെ 'അതിജീവിതമാർ' എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അവർ കേവലം 'പരാതിക്കാർ' മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നടപടികളിലൂടെ ഇത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ, ഇവരെ അതിജീവിതമാർ എന്ന് വിശേഷിപ്പിക്കുന്നത് യഥാർത്ഥ അതിജീവിതരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ അതിജീവിതമാരല്ല എന്ന പരാമർശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചതിനെയും അദ്ദേഹം വിമർശിച്ചു.
"വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്" എന്ന വരികൾ ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മോചനത്തിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചത്. എത്ര കാലം കള്ളക്കേസിൽ അകത്തിട്ടാലും സത്യം തെളിയിച്ച് അവൻ തിരിച്ചടിക്കുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. അതേസമയം, ശബരിമലയിലെ മോഷണവിവാദങ്ങൾ രാഷ്ട്രീയ ആയുധമായി മാറുകയാണെന്നും അയ്യപ്പനെ രാഷ്ട്രീയ ഫുട്ബോളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാജി വാഹനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിലെ റിപ്പോർട്ടുകൾ മറച്ചുവെച്ചതായും അദ്ദേഹം ആരോപിച്ചു.



