വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസവവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയ ഫ്ലോറിഡയിലെ നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബാപ്റ്റിസ്റ്റ് ഹെൽത്ത് ബോക റാറ്റൺ റീജിയണൽ ആശുപത്രിയിലെ നഴ്സായ ലെക്സി ലോലറാണ് ഗർഭിണിയായ ലീവിറ്റിന് പ്രസവസമയത്ത് ഗുരുതരമായ ശാരീരിക പരിക്കുകൾ സംഭവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ടിക് ടോക്കിൽ വീഡിയോ പങ്കുവെച്ചത്. അങ്ങേയറ്റം മോശമായ ഭാഷയിലുള്ള ഈ വീഡിയോ ഇന്റർനെറ്റിൽ വലിയ പ്രതിഷേധത്തിന് കാരണമായതോടെയാണ് ആശുപത്രി അധികൃതർ ഇവർക്കെതിരെ നടപടിയെടുത്തത്.
ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കരോലിൻ ലീവിറ്റ്, താൻ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് കഴിഞ്ഞ ഡിസംബറിലാണ് പ്രഖ്യാപിച്ചത്. 2026 മെയ് മാസത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുമെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ലീവിറ്റും ഭർത്താവ് നിക്കും പങ്കുവെച്ചത്. മാതൃത്വം ഭൂമിയിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും കുടുംബം വളരുന്നതിൽ താൻ ദൈവത്തോട് നന്ദിയുള്ളവളാണെന്നും അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. 2024 ജൂലൈയിൽ ജനിച്ച നിക്കോ എന്ന മകൻ ഇവർക്കുണ്ട്. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ ഒരു ഗർഭിണിക്കെതിരെ ഇത്തരമൊരു ക്രൂരമായ പരാമർശം നടത്തിയത് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.



