ശബരിമലയിലെ സ്വർണ്ണപ്പാളികൾ മോഷണം പോയെന്നതുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ വിറ്റഴിച്ചു എന്ന സംശയത്തെ ബലപ്പെടുത്തുന്ന സൂചനകളാണ് വി.എസ്.എസ്.സി. (VSSC) നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിലുള്ളത്. 1999-ൽ നൽകിയ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ ഘടനയും നിലവിൽ സന്നിധാനത്തുള്ള കട്ടിളപ്പാളികളുടെ ഘടനയും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാളികളുടെ കാലപ്പഴക്കം സംബന്ധിച്ച് വ്യക്തമായ പരാമർശം റിപ്പോർട്ടിലില്ലാത്തതിനാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
ഹൈക്കോടതിയെ വിവരങ്ങൾ ധരിപ്പിച്ച ശേഷം വി.എസ്.എസ്.സി. അധികൃതരുമായി വീണ്ടും ചർച്ച നടത്താനാണ് എസ്.ഐ.ടി.യുടെ നീക്കം. ഇതിനുശേഷം മാത്രമേ നിലവിലുള്ള പാളികൾ വ്യാജമാണോ എന്നും യഥാർത്ഥ സ്വർണ്ണം വിറ്റഴിച്ചോ എന്നും ഔദ്യോഗികമായി സ്ഥിരീകരിക്കൂ. കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി തിരികെ എത്തിച്ച പാളികളിലെ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന കണ്ടെത്തലും മോഷണം നടന്നെന്ന സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. 1998-ൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ശാസ്ത്രീയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.



