ശബരിമലയിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധിപ്രകാരമാണെന്ന് വ്യക്തമാക്കുന്ന അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിലാണ് വാജി വാഹനം കൈമാറിയതെന്നും 2018-ൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് സന്നിധാനത്തെ അഷ്ടദിക്ക്പാലകർ ഉൾപ്പെടെയുള്ള മറ്റു വസ്തുക്കൾ തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി സീൽ ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (SIT) പിടിച്ചെടുത്ത വാജി വാഹനം നിലവിൽ കൊല്ലം വിജിലൻസ് കോടതിയിൽ തൊണ്ടിമുതലായാണ് സൂക്ഷിച്ചിരിക്കുന്നത്. കമ്മീഷണറുടെ സാന്നിധ്യത്തിൽ നിയമപരമായി കൈമാറിയ വാജി വാഹനം ഇനി എങ്ങനെ തൊണ്ടിമുതലായി കോടതിയിൽ നിലനിൽക്കും എന്ന നിയമപരമായ ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഹൈക്കോടതി അംഗീകരിച്ച കമ്മീഷണറുടെ ഈ റിപ്പോർട്ട് കേസിൽ തന്ത്രിക്ക് വലിയ ആശ്വാസമാകാനാണ് സാധ്യത.



