ക്യൂബയുമായി പുതിയ വ്യാപാര കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒപ്പം തന്നെ, ഉടമ്പടികൾക്ക് തയ്യാറായില്ലെങ്കിൽ രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് ഒഴുകുന്ന എണ്ണയും പണവും ഇനി മുതൽ തടയപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. ഞായറാഴ്ചയാണ് ക്യൂബൻ ഭരണകൂടത്തിന് നേരെ കർശനമായ നിലപാടുമായി ട്രംപ് രംഗത്തെത്തിയത്.
വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ക്യൂബ ഇടപെടുന്നു എന്നാരോപിച്ചാണ് അമേരിക്കയുടെ ഈ നീക്കം. വെനിസ്വേലൻ എണ്ണ ക്യൂബയിലേക്ക് എത്തുന്നത് തടയുന്നതിലൂടെ ദ്വീപ് രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്. ക്യൂബ ഉടൻ തന്നെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നൽകി.
അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ട്രംപിന്റെ ഈ പ്രസ്താവന വഴിതുറന്നിരിക്കുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെയും മേഖലയിലെ എണ്ണ വിപണിയെയും ഈ തീരുമാനം എങ്ങനെയെല്ലാം ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. ക്യൂബൻ ഭരണകൂടം ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



