അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിലായി. കശ്മീരിലെ ഷോപ്പിയാൻ സ്വദേശിയായ 55-കാരൻ അഹമ്മദ് ഷെയ്ഖ് ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ക്ഷേത്ര ദർശനം നടത്തിയ ശേഷം സീതാ രസോയി മേഖലയ്ക്ക് സമീപം ഇയാൾ നിസ്കരിക്കാൻ തുനിഞ്ഞതായും, ഇത് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെ മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസിന് കൈമാറി.
അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിനുള്ളിൽ ഇയാൾ എങ്ങനെ പ്രവേശിച്ചുവെന്നും ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ളവർ അന്വേഷിച്ചുവരികയാണ്. അജ്മീറിലേക്ക് പോകാനാണ് താൻ എത്തിയതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. ഇയാളുടെ പക്കൽ നിന്ന് ഉണക്കമുന്തിരിയും കശുവണ്ടിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ പുനഃപരിശോധിച്ചു വരികയാണ്.
അടുത്തയാഴ്ച മകരസംക്രാന്തി ആഘോഷങ്ങൾ നടക്കാനിരിക്കെ ലക്ഷക്കണക്കിന് ഭക്തർ അയോധ്യയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ നടന്ന സുരക്ഷാ ലംഘനം അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നഗരത്തിലും ക്ഷേത്ര പരിസരത്തും സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടമോ ക്ഷേത്ര ട്രസ്റ്റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



