കഴിഞ്ഞ വർഷം അമേരിക്കയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റു മരിച്ച റൂബൻ റേ മാർട്ടിനസിന്റെ കേസിലെ പ്രധാന സാക്ഷി വാഹനാപകടത്തിൽ മരിച്ചു. മാർട്ടിനസിന്റെ സുഹൃത്തായ ജോഷ്വ ഓർട്ട (25) ആണ് സാൻ അന്റോണിയോയിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാർച്ചിലെ സ്പ്രിങ് ബ്രേക്ക് യാത്രയ്ക്കിടെയാണ് മാർട്ടിനസ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി വെടിവെച്ചതാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അവകാശപ്പെടുമ്പോഴും, ജോഷ്വ ഓർട്ട നൽകിയ സത്യവാങ്മൂലം ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായിരുന്നു.
വാഹനം വളരെ സാവധാനത്തിലാണ് നീങ്ങിയിരുന്നതെന്നും യാതൊരു മുന്നറിയിപ്പും കൂടാതെ ഏജന്റ് വെടിയുതിർക്കുകയായിരുന്നു എന്നുമാണ് ഓർട്ട വെളിപ്പെടുത്തിയിരുന്നത്. വെടിയേറ്റു വീണ മാർട്ടിനസിന് പത്ത് മിനിറ്റോളം പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മാർട്ടിനസിന്റെ കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകാനിരിക്കെ ഏക സാക്ഷിയുടെ മരണം കേസിൽ നിർണ്ണായകമാകും. നിലവിൽ ടെക്സസ് റേഞ്ചേഴ്സ് ഈ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.



