ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച ആയുധധാരിയായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഷോട്ട്ഗണും ഇന്ധനം നിറച്ച ക്യാനുമായി എസ്റ്റേറ്റിന്റെ വടക്കേ ഗേറ്റിന് സമീപം എത്തിയ ഇയാളെ യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കുകളൊന്നുമില്ല. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ നോർത്ത് കരോലിന സ്വദേശിയാണെന്നും വീട്ടുകാർ ഇയാളെ കാണാനില്ലെന്ന് നേരത്തെ പരാതിപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കിന്റെ ബോക്സ് കണ്ടെടുത്തു.
സംഭവം നടക്കുമ്പോൾ ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും വൈറ്റ് ഹൗസിലായിരുന്നു. എഫ്ബിഐയും സീക്രട്ട് സർവീസും ചേർന്ന് പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ട്രംപിന് നേരെ തുടർച്ചയായുണ്ടാകുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ വെച്ചുണ്ടായ വധശ്രമവും പിന്നീട് വെസ്റ്റ് പാം ബീച്ചിലെ ഗോൾഫ് കോഴ്സിൽ തോക്കുമായി എത്തിയ ആളെ പിടികൂടിയതും ഉൾപ്പെടെയുള്ള മുൻ സംഭവങ്ങൾ ഇതിനോടൊപ്പം ചർച്ചയാകുന്നുണ്ട്.



