അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ (Global Tariff) ഏർപ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ട്രംപിന്റെ മുൻപത്തെ പല നികുതി പരിഷ്കാരങ്ങളും സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നീക്കം നടന്നിരിക്കുന്നത്. 1974-ലെ ട്രേഡ് ആക്ട് പ്രകാരം നടപ്പിലാക്കുന്ന ഈ നികുതി വർദ്ധനവ് നിലവിൽ 150 ദിവസത്തേക്ക് മാത്രമായിരിക്കും പ്രാബല്യത്തിലുണ്ടാവുക; ഇത് നീട്ടണമെങ്കിൽ കോൺഗ്രസിന്റെ അനുമതി ആവശ്യമാണ്.
രാജ്യത്തിന്റെ വ്യാപാരക്കമ്മി പരിഹരിക്കാനും ആഭ്യന്തര വിപണിയെ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഫെബ്രുവരി 24 പുലർച്ചെ മുതൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വരും. എന്നാൽ മരുന്ന്, ഊർജ്ജം, ഓട്ടോമൊബൈൽ തുടങ്ങിയ ചില പ്രത്യേക മേഖലകളെയും കാനഡ, മെക്സിക്കോ എന്നീ അയൽരാജ്യങ്ങളെയും ഈ നികുതി വർദ്ധനവിൽ നിന്ന് ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി തിരിച്ചടിയായെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ മുൻനിർത്തി ലഭ്യമായ മറ്റ് നിയമപരമായ അധികാരങ്ങൾ ഉപയോഗിച്ച് നികുതി നയം നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ട്രംപ് ഭരണകൂടം.



