ആഗോള അയ്യപ്പ സംഗമത്തിൽ വിതരണം ചെയ്യാനായി എത്തിച്ച പ്രസാദത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 4100 ടിൻ അരവണയും അത്ര തന്നെ ഉണ്ണിയപ്പവും വിതരണത്തിനായി എത്തിച്ചെങ്കിലും 900 പേർക്ക് മാത്രമാണ് പ്രസാദം ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബാക്കിയുള്ള 3200 ടിൻ അരവണയും അപ്പവും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് വീതിച്ചെടുത്തതായാണ് വിവരം. വിതരണം ചെയ്തതിനോ ബാക്കി വന്നവ തിരികെ എത്തിച്ചതിനോ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിൽ, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഗമവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. നടക്കാത്ത പരിപാടിയുടെ പേരിൽ പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇതിലൊന്നാണ്. നന്ദഗോവിന്ദം ഭജൻസ് എന്ന പരിപാടി ഒഴിവാക്കി പകരം ക്ഷേത്ര വാദ്യകലകളാണ് നടന്നതെങ്കിലും വിവരം ഓഡിറ്ററെ അറിയിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.



